അ മ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിനു പോകുന്നത് ഇന്നും നല്ല ഓര്‍മയുണ്ട് നിയുക്ത ബിഷപ് മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാന്. കുഞ്ഞായിരിക്കുമ്പോള്‍ വൈദികന് കാസയും പീലാസയും ഉയര്‍ത്തി ആശീര്‍വദിക്കുന്ന സമയത്ത് അമ്മ എടുത്തുയര്ത്തിക്കാണിക്കും. കുഞ്ഞുനാളില്‍ മണര്‍കാട് പള്ളിയിലെ ആരാധനയും പാട്ടുമെല്ലാം മനസില്‍ പതിഞ്ഞിരുന്നു. അക്കാലത്തുതന്നെയാണ് അച്ചനാകണമെന്നുള്ള ആഗ്രഹം മനസിലുണ്ടായതും. ഹൈസ്കൂള്‍ കാലഘട്ടം മുതല്‍ നോമ്പെടുക്കുന്നത് ഓര്‍മയുണ്ട്. അമ്മയാണ് ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുക. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട വൈദിക ജീവിതത്തിനു ശേഷം പുതിയ നിയോഗത്തിലേക്കു കടക്കുന്ന നിയുക്ത ബിഷപ് മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാന് ദീപികയുമായി മനസു തുറക്കുന്നു.
ആത്മീയ പശ്ചാത്തലം
സ്കൂള്‍ കാലഘട്ടത്തിലാണ് വൈദികനാകണമെന്ന് ഉറപ്പിച്ചതെങ്കിലും ചെറുപ്പം മുതല്‍ ഞങ്ങളുടെ കുടുംബത്തിനു തീഷ്ണമായ ആത്മീയമായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. അന്ന് പിഒസി ബൈബിളൊന്നും ആയിട്ടില്ലെങ്കിലും ചെറുപ്പം മുതല്‍ അമ്മ ഞങ്ങളെ സത്യവേദ പുസ്തകത്തില്‍ സങ്കീര്‍ത്തനങ്ങള്‍ വായിപ്പിക്കും. പിന്നെ പാട്ടുകള്‍ പാടും. കുഞ്ഞുനാള് മുതല്‍ കുടുംബപ്രാര്‍ഥനകള്‍ ഒന്നും മുടങ്ങിയിട്ടില്ല. 10-ാം ക്ലാസ് കഴിഞ്ഞതോടെ വൈദികനാകണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് തിരുവല്ല മൈനര്‍ സെമിനാരിയില്‍ ചേരുന്നതും പിന്നീട് വൈദികനാകുന്നതും. ഇതിനു കുടുംബത്തിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു.
വൈദികനില്‍നിന്നു ബിഷപ്പിലേക്ക്
വൈദികനില്‍നിന്നും പുതിയ ശുശ്രൂഷയിലേക്കു മാറുമ്പോള്‍ ജീവിതക്രമത്തിലും മാറ്റം വരും. സൗഹൃദത്തിന്റെ പല തലങ്ങളും ശുശ്രൂഷയുടെ പുതിയ തലത്തിലേക്കു മാറും. വിശ്വാസം മാത്രമല്ല വിശ്വാസവും വിശ്വാസികളുടെ ഒരുമിപ്പിക്കലുമെല്ലാം വലിയ ഉത്തരവാദിത്വങ്ങളാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടുപോകണം. ഒരു ശുശ്രൂഷയിലേക്ക് ദൈവം നമ്മെ വിളിക്കുമ്പോള്‍ അതു ചെയ്യാനുള്ള കൃപ കൂടി ദൈവം തരും.
പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നിന്നുള്ള ‘എന്റെ കൃപ നിനക്കു മതി’ എന്ന ആപ്ത വാക്യമാണ് ഞാന്‍ എടുത്തിരിക്കുന്നത്. ദൈവത്തിന്റെ കൃപയിലും ദൈവാശ്രയത്തിലും മാത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഒന്നാണ് ഇത്. മറ്റെല്ലാ കാര്യവും സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ചു പൂര്‍ത്തിയാക്കാം. എന്നാല്‍ ദൈവകൃപയില്ലാതെ ഇടയശുശ്രൂഷ മുന്നോട്ടു കൊണ്ടുപോകാനാകില്ല. വൈദിക ജീവിതത്തിലെ അനുഭവങ്ങളും അതാണ് പഠിപ്പിച്ചിട്ടുള്ളത്.
യുകെയിലെ അജപാലക ശുശ്രൂഷ
2021ലാണ് അജപാലക ശുശ്രൂഷയ്ക്കായി യുകെയിലേക്കു പോകുന്നത്. ക്രൈസ്തവ വിശ്വാസികളെ ഏകോപിപ്പിക്കുകയും അവരെ വിശ്വാസജീവിതത്തില്‍ നയിക്കുകയും ചെയ്യുക വളരെ ഉത്തരവാദിത്വപ്പെട്ട ജോലിയാണ്. എന്നാല്‍, വിശ്വാസവഴിയില്‍ ജീവിക്കുന്നതിന് ആഗ്രഹിക്കുന്ന ഒട്ടേറെപേര്‍ അവിടെയുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്കു വളരെ അകലെനിന്നെല്ലാം വിശ്വാസികളെത്തും. മലങ്കര സഭാസമൂഹം ആരാധനയോടു വലിയ താത്പര്യമുള്ളവരാണ്. വളരെ വലിയ വൈകാരികബന്ധം അവര്‍ക്കു സഭയോടും ആരാധനാ ക്രമത്തോടും ഉണ്ട്. അതു രക്തത്തില്തന്നെയുള്ളതാണ്. ക്രിസ്മസും ഈസ്റ്ററുംപോലെ പ്രാധാന്യമുള്ള സമയത്ത് അള്‍ത്താരയുടെ മുന്നില്‍വന്നു പ്രാര്‍ഥിച്ച് അനുഗ്രഹം നേടണമെന്ന ആഗ്രഹമുള്ളവരാണ് അവര്‍. പഠിക്കാനായി നാട്ടില്‍നിന്നു വരുന്ന പലരും അള്‍ത്താര ശുശ്രൂഷയ്ക്കായുള്ള കുപ്പായവുമായി വരുന്നതു കണ്ടിട്ടുണ്ട്. അവര്‍ ഞായറാഴ്ചകളില്‍ തേടിപ്പിടിച്ച് പള്ളിയില്‍ വരും. വളരെ കുറച്ചുപേര്‍ മാത്രമാണ് ആരാധനയില്‍ താത്പര്യമില്ലാത്തവരായി ഉള്ളത്. എങ്കിലും മാമ്മോദീസ, വിവാഹം പോലുള്ള അവസരങ്ങളില്‍ അവരും സഭയോടു ചേരുന്നതാണ് കണ്ടിട്ടുള്ളത്.
കേരളത്തിലേതുപോലെ വലിയ സംവിധാനങ്ങള്‍ ഇല്ലെങ്കിലും തീക്ഷ്ണമായ വിശ്വാസം പലരില്‍നിന്നും നേരിട്ടു മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, വിദേശങ്ങളില്‍ യുവജനങ്ങള്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുന്ന പ്രവണതയും കണ്ടിട്ടുണ്ട്. യുവജനങ്ങളെ തിരികെയെത്തിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ അന്തഃസത്ത ബോധ്യപ്പെടുത്തിയാല്‍ മാത്രമേ യുവജനങ്ങളെ വിശ്വാസ ജീവിതത്തില്‍ നിലനിര്‍ത്താനാകൂ. യുവജനങ്ങളെ വിശ്വാസജീവിതത്തെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും ബോധ്യപ്പെടുത്തണം. ആരാധനകള്‍, നോമ്പ്, ഉപവാസം, പ്രാര്‍ഥന എല്ലാം ചേര്‍ന്ന ഒരു കാനോനിക് ഡിസിപ്ലിന്‍ ആവശ്യമാണ്. ഇതെല്ലാമാണ് വിശ്വാസം പരിപോഷിപ്പിക്കുന്നതിനു സഹായിക്കുക.
ഇംഗ്ലണ്ട് ഒരിക്കല്‍ കത്തോലിക്കാ രാജ്യമായിരുന്നു. പ്രൊട്ടസ്റ്റന്റിസം വന്നപ്പോള്‍ ക്രൈസ്തവ രാജ്യമായി. എന്നാല്‍, ഇപ്പോള്‍ ഇംഗ്ലണ്ട് ഒരു ക്രൈസ്തവ രാജ്യമെന്നു പറയാനാകില്ല. മതമില്ലാത്തവരും നിരവധിയാണ്. ക്രിസ്തീയ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സ്ഥലം. അതുകൊണ്ട് ക്രൈസ്തവര്‍ അവിടേക്കു പോകുമ്പോള്‍ വിശ്വാസമില്ലാത്തവരായിത്തീരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഈ ശുശ്രൂഷ പ്രാധാന്യമുള്ളതായി മാറുന്നത്. ഇവിടെനിന്നു യൂറോപ്പിലേക്കു പോകുന്നവര്‍ അവിടെ ജോലി ചെയ്യുന്നതിനൊപ്പം നമുക്കു ലഭിച്ചിരിക്കുന്ന ക്രിസ്തീയ വിശ്വാസം പരിപോഷിപ്പിക്കുക കൂടി ചെയ്യണം.